മണിമുത്ത് - ഒന്ന്
മണിക്ക് കാടിനെ പെരുത്തിഷ്ടമായിരുന്നു.കാടിന് മണിയേയും. അതുകൊണ്ടുതന്നെയാണ് കുന്നും മലയും കാടുകളുമായി മണിക്കു വേണ്ടിയെന്നോണം എന്നും പച്ചയണിഞ്ഞു കിടന്നിരുന്നത്.
മണിയുടെ പാദസ്പര്ശനമേറ്റും അവന്റെ ആടുകളുടെ നിലവിളി കേട്ടും കൊണ്ടാണ് കാടുകള്‍ ഉണരുന്നതെന്നു അതിലെ പ്രഭാതങ്ങള്‍ കണ്ടാല്‍ തോന്നും.കാട്ടിലെ കാറ്റും അപ്പോഴാണ് കയറുപൊട്ടിക്കുക. ആ കാറ്റുവന്നാല്‍ മരച്ചില്ലകളില്‍ കയറി ഊഞ്ഞാലാടും. കിളിക്കൂടുകളില്‍ അപ്പോള്‍ തള്ളക്കിളികള്‍ ചിറകടിക്കും. പൂമ്പാറ്റകള്‍ തേന്‍ കുടിക്കാനായി പറന്നു നടക്കും. എല്ലാ കുന്നുകളിലും വളര്‍ന്നു കിടന്നിരുന്ന വലുതും ചെറുതുമായ കുറ്റിക്കാടുകളിലെ മനോഹരമായ കാഴ്ച്ചകളായിരുന്നു ഇതെല്ലാം.അങ്ങിനെയുള്ള കുറെ കുന്നുകളുടെ ഒത്ത
നടുവിലാണ് മണിയുടെ കൊച്ചു ഗ്രാമം.
കിഴക്കു കോട്ടക്കുന്ന്.. പടിഞ്ഞാറു കൊട്ടോട്ടിക്കുന്ന്.. തെക്ക് തച്ചുകുന്ന്.. വടക്കു തോരക്കുന്നും തൂക്കാരക്കുന്നും അങ്ങിനെയായിരുന്നു കാടുപിടിച്ച ആ കുന്നുകളുടെ കിടപ്പ്. ചിലപ്പോള്‍ കിഴക്കോട്ടായിരിക്കും അല്ലെങ്കില്‍ പടിഞ്ഞാട്ട്.. ചിലപ്പോള്‍ തെക്കോട്ട്.. അല്ലെങ്കില്‍ വടക്കോട്ട്.. അങ്ങിനെയൊക്കെയായിരുന്നു എന്നും അവന്റെ നടപ്പ്.
ആടുകള്‍ എല്ലാം ശാന്തരായിരുന്നു. അവ ആ കാടിനെ നോവിക്കാതെ കൊഴിഞ്ഞു വീണ ഇലകള്‍ തിന്നു കാട്ടുചോലയില്‍ നിന്നും വെള്ളം കുടിച്ചു മരച്ചുവടുകളില്‍ കിടന്നു വിശ്രമിക്കും. മയില്‍ മുയല് കുറുക്കന് ഉടുമ്പ് കീരി ചേര പാമ്പ് തുടങ്ങിയ നിരുപദ്രവകാരികള്‍ മാത്രമാണ് ആ കുന്നുകളിലും കാട്ടിലും ഒക്കെയുള്ളത്. അതുകൊണ്ട് ആര്‍ക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാം.
മരങ്ങളോടും ചെടികളോടും കളി പറഞ്ഞും കാട്ടുപഴങ്ങള്‍ പറിച്ചു തിന്നും മണി കുന്നുകയറി കാടുചുറ്റും. അവിടെയുള്ള കാട്ടുമരുന്നുകള്‍ ശേഖരിക്കും. മുഞ്ഞ, കുറുന്തോട്ടി, കൊടിത്തുവ്വ, പടവലം, ചിറ്റമൃത്, അമരി, ഓരില, മുവ്വില, നന്നാറി, കരിങ്കുറുഞ്ഞി, കരിക്കൊടി തുടങ്ങിയ എല്ലാ പച്ചമരുന്നുകളും അവിടെ ഇഷ്ടം പോലെയുണ്ട്. ഉമ്മ പണിയെടുക്കുന്ന കുറുപ്പ് വൈദ്യരുടെ കളരിയിലാണ് അവന് ആ പച്ചമരുന്നുകള്‍ കൊടുക്കുക.അവന്റെ വാപ്പയും അങ്ങിനെയൊക്കെയായിരുന്നു ജീവിച്ചു പോന്നിരുന്നത്.തച്ചുകുന്നിലേക്ക് പോകാനാണ് അവനു കൂടുതല്‍ ഇഷ്ടം.
അവനു മാത്രമല്ല.കൃഷ്ണന് നായരും ചാമിത്തന്തയും ഒക്കെ അതുകൊണ്ട് തച്ചുകുന്നിലേക്ക് പോകുവാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.ആ കുന്നില്‍ എല്ലാതരം പച്ചമരുന്നുകളും ഒന്നും ഇല്ല. എന്നാല്‍ അവിടെ എവിടെയൊക്കെയോ ഒരുപാടു നിധികള്‍ കിടക്കുന്നുണ്ടെന്നാണ് എല്ലാവരുടേയും വിശ്വാസം.
ആ കുന്നില്‍ പണ്ടു പണ്ട് ഒരു രാജകൊട്ടാരം ഉണ്ടായിരുന്നു.അതിന്റെ അവശിഷ്ടങ്ങള്ളില് ചിലതെല്ലാം ഇപ്പോഴും അവിടെ കാണാന്‍ കഴിയും. അതുകൊണ്ടാണ് അവിടെ നിധിയുണ്ടായിരിക്കുമെന്ന വിശ്വാസം ബലപ്പെട്ടത്.അതു ശരിവക്കുന്ന വിധത്തില്‍ ചില സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. പണ്ടുകാലം മുതല്‍ക്കെ അപൂര്‍വ്വമായ സ്വര്ണ്ണനാണയങ്ങളായും രത്നങ്ങളായും ഒക്കെയായി പലര്‍ക്കും അവിടെനിന്നും നിന്നും പലതും കിട്ടിപ്പോന്നതായി പ്രായമുള്ളവര്‍ പറഞ്ഞു പോന്നു.വല്ലപ്പോഴും ഒരു മാലയുടെയോ, അല്ലെങ്കില്‍ വളയുടെയോ കഷ്ണമോ, അതല്ലെങ്കില്‍ സ്വര്‍ണ്ണത്തിന്റെ ഒരു പൊട്ടെങ്കിലുമോ ചിലര്‍ക്കൊക്കെ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അവനും ഒരിക്കല്‍ തച്ചുകുന്നിന്റെ ചരുവില്‍ നിന്നും ഒരു നിധി കിട്ടി. കാണാന്‍ ഭംഗിയുള്ള തിളങ്ങുന്ന വലിയൊരു മുത്ത്.ഉമ്മ പറഞ്ഞതിന് പ്രകാരം അവന് അത് സൂക്ഷിച്ചു വച്ചിരിക്കുന്നു. എന്നെങ്കിലും ഒരു ഭാഗ്യം അവരെ തേടി വരുമെന്നാണ് അതുകണ്ടപ്പോള്‍ ഉമ്മ അവനെ സമാധാനിപ്പിച്ചത്.
തോരക്കുന്നിന്റെ താഴവാരത്തിലാണ് അവന്റെ വീട്. വീടെന്നും, കുടിലെന്നും ഒക്കെ വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ഓലയും വൈക്കോലും കൊണ്ടു മേല്‍ക്കൂരകള്‍ കെട്ടിയുണ്ടാക്കുന്ന പുരകള്‍ മാത്രമാണ് അക്കാലത്ത് എല്ലായിടത്തും സുലഭമായി കാണപ്പെട്ടിരുന്നത്.അങ്ങിനെയൊരു കാലമായിരുന്നതു കൊണ്ടായിരിക്കണം എല്ലായിടത്തും കുന്നും മലകളും കുന്നിലും മലയിലും കാടുകളും ചോലകളും അരുവികളും ഒക്കെയുണ്ടായിരുന്നത്.
മണിക്ക് ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. വാപ്പ അവന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയിരുന്നു. കാട്ടില്‍ നിന്നും പച്ചമരുന്നുകള്‍ ശേഖരിച്ചു കൊണ്ടു വരുമ്പോള്‍ അവനുവേണ്ടി വാപ്പ ചില കാട്ടുപഴങ്ങള്‍ ഒക്കെ കൊണ്ടു വരുമായിരുന്നു എന്ന ചില ഓര്‍മ്മകള്‍ മാത്രമാണ് അവനു വാപ്പയെക്കുറിച്ചുണ്ടായിരുന്നത്. വാപ്പ മരിച്ചത് അക്കാലത്ത് നാട്ടില്‍ പടര്‍ന്നു പിടിച്ച വസൂരിദീനം ബാധിച്ചായിരുന്നു എന്ന് ഉമ്മ പറഞ്ഞ അറിവും ഉണ്ട്.
നാട്ടുവഴികള്‍ തിരിയാറായപ്പോള്‍ തന്നെ അവന് ആ വഴിയിലേക്കു ആടുകളുമായി ഇറങ്ങി.അതിനും എത്രയോ മുമ്പു തന്നെ ചാമിത്തന്തയും കൃഷ്ണന് നായരുമൊക്കെ കന്നുകളെയും പശുക്കളേയും ആട്ടിത്തെളിച്ചു കുന്നുകളും മലകളും കയറിപ്പോകാന്‍ തുടങ്ങിയിരുന്നു.പിന്നെപ്പിന്നെ അവനും അവരുടെ പിന്നാലെ നടന്നു. അയല്പക്കത്തുള്ള രണ്ടുമൂന്നു വീട്ടുകാരും അവരുടെ ആടുകളെ അവനെ ഏല്‍പ്പിച്ചു.ആ ആടുകളെയും കൊണ്ടാണ് അവനെന്നും കാടും മലയും കറങ്ങി നടന്നത്.അതിനുള്ള കൂലിയായി ഇടക്കിടക്ക് ഓരോ ആട്ടിന്‍കുട്ടികളെയും അവനു കിട്ടികൊണ്ടിരുന്നു.
ഉമ്മ കുറുപ്പിന്റെ കളരിയില്‍ മരുന്നുകള്‍ അരക്കാനും പൊടിക്കാനും മറ്റുമായി പോകും. അപ്പോള്‍ അനുജത്തി പാത്തു ഒരു നിഴല്‍ പോലെ ആ ഉമ്മയുടെ കണ്‍വെട്ടത്തെവിടെയെങ്കിലും ഇരിക്കും. വിശാലമായ ആ കളരിമുറ്റത്ത് അവള്‍ക്കു കളിച്ചുനടക്കാന്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷെ അതിനൊന്നിനും കഴിയാതെ അവള് ഉമ്മയിരുത്തിപ്പോയ ഒരു മൂലയില്‍ ശബ്ദങ്ങള്‍ക്ക് മാത്രം കാതോര്‍ത്തുകൊണ്ടു ശൂന്യതയിലേക്ക് മിഴിച്ചു നോക്കും.
സന്ധ്യക്കാണ് ആടുകളുമായി മണി കാടിറങ്ങുക. അപ്പോള്‍ കാട്ടിലയില്‍ പൊതിഞ്ഞ നിലയില്‍ അവന്റെ കൈയില്‍ കുറെ കാട്ടുപഴങ്ങളും ഉണ്ടാകും. അത് തിന്നാനും കാട്ടിലെ കഥകള്‍ കേള്‍ക്കാനുമായി പാത്തു അവനെയും കാത്ത് ആ കുടിലിന്റെ ഉമ്മറത്തിരിക്കും.കാടും മരങ്ങളും പൂക്കളും ഒക്കെ കാണാന്‍ പാത്തുവിനും ആഗ്രഹമുണ്ട്. പക്ഷേ, എന്തുചെയ്യാം കാടു പോയിട്ടു നാടോ വീടോ, മണിയേയോ എന്തിനേറെ പെറ്റുമ്മയെ പോലും കാണാനുള്ള ഭാഗ്യം അവള്‍ക്ക് ഉണ്ടായില്ല.
കാരണം അവള് കണ്ണുകാണാത്ത ഒരു കുട്ടിയായിരുന്നു.
മണിയുടെയും ഉമ്മയുടെയും ഏക സങ്കടവും അതു മാത്രമാണ്. ഓരോ ദിവസവും പാത്തുവിനെ കേള്‍പ്പിക്കാനായി ഒരുപാട് വിശേഷങ്ങള്‍ അവനുണ്ടാകും. നരിപ്പാറയുടെ മുകളില്‍ ഒരു കുറുക്കനെ കണ്ടതോ,അരുവിയിലൂടെ ഒരു കിളിക്കൂട് ഒലിച്ചു വന്നതൊ ആയ എന്തെങ്കിലും ഒക്കെയാവാം അത്. കണ്ടതെല്ലാം മനസ്സില്‍ അടുക്കിവച്ചിട്ടാണ് അവന് കാടിറങ്ങുക.അങ്ങിനെ ഒരു ദിവസം അവന് കുന്നിറങ്ങുകയായിരുന്നു.
ആടുകള്‍ക്ക് നാട്ടിലേക്കുള്ള വഴി സുപരിചിതമായിരുന്നു. അതുകൊണ്ട് അവയെപ്പോഴും മുന്നില്‍ നടന്നു. വഴിവക്കിലുള്ള മരങ്ങളോടും ചെടികളോടും മിണ്ടിപ്പറഞ്ഞു അവന് പിറകെയുണ്ടായിരുന്നു. അങ്ങിനെ കാടിറങ്ങി ഒരിടവഴിയിലെത്തി. അല്‍പ്പം നടന്നുകഴിഞ്ഞപ്പോള്‍ ആടുകള്‍ പെട്ടെന്ന് നിന്നു. അവന് അവയെ ആട്ടിത്തെളിച്ചപ്പോള്‍ അവ മുന്നോട്ടുള്ള വഴിയടഞ്ഞു പോയതുപോലെ ഇടവഴിയില്‍ പരുങ്ങി. വീതി കുറഞ്ഞ വഴിയായിരുന്നു.
ആടുകളെ മുട്ടിയുരുമ്മി മുന്നിലെത്തി നോക്കിയപ്പോള്‍ അവന് ഞെട്ടിപ്പോയി. വഴിയില്‍ ഒരു വയസ്സന് കിടക്കുന്നു. ഒരു വെള്ളത്തുണി ചുറ്റി, പച്ചക്കുപ്പായമിട്ടു, കറുത്ത തൊപ്പിയും നരച്ച നീണ്ട മുടിയും താടിയും ഒക്കെയുള്ള ഒരാള്‍ . അരികില്‍ ഊന്നുവടിയും ഒരു പാത്രവും ഭാണ്ഢവുമെല്ലാം കിടക്കുന്നു.
ഒറ്റനോട്ടത്തില്‍ തന്നെ അവനത് അതൊരു കലീബയാണെന്നു മനസ്സിലായി.
അതെ.. നാടുചുറ്റി നടക്കുന്ന വളരെ വയസ്സനായ ഒരു കലീബയായിരുന്നു അത്.
(തുടരും)
16 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
കഥ തുടരട്ടെ
കലീബ അത്ഭുതങ്ങള്‍ കൊണ്ടുവരുമോന്ന് നോക്കാല്ലോ
അജിത്ത്,
ശ്രീ,
ജെഫു ജൈലഫ്,
ശ്രീനാഥന്‍ ,
ഭാനു കളരിക്കല്‍ ,
ബഷീര്‍ പി.ബി,
ബ്ലോഗ് സന്ദര്‍ശനത്തിനും
വിലയേറിയ അഭിപ്രായത്തിനും ആത്മാര്‍ത്ഥമായി നന്ദി.
പിന്നെ ബഷീര്‍ ...
"കലീബ" എന്നത് മുമ്പു നാടുചുറ്റി നടന്നിരുന്നതായ ചില ആളുകളാണ്. അമ്പത് കൊല്ലം മുമ്പൊക്കെ അങ്ങിനെയുള്ളവര്‍ മുസ്ലിം വീടുകളില്‍ വരികയും നേര്‍ച്ചക്കടങ്ങള്‍ സ്വീകരിച്ചു പോവുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു."കലീഫ" എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ചിലര്‍ കലീബ എന്നും അവരെ വിളിക്കുന്നത്.
ഇന്റര്‍നെറ്റില്‍ ഒരു ചിത്രത്തിനു വേണ്ടി പരതിയപ്പോള്‍ "കലീബ" എന്ന പേരില്‍ രൂപസാദൃശ്യമുള്ള ഒരു ചിത്രം കിട്ടുകയും ചെയ്തു.
ലളിതമായ മണിമുത്ത് പോലുള്ള എഴുത്ത്. അടുത്ത ഭാഗം വരുമ്പോള്‍ മെയില്‍ അയക്കുക.
ആശംസകള്‍
കഥയ്ക്കനുയോജ്യമായ ശൈലിയില്‍ മണിമുത്ത് പ്രകാശം വിതറട്ടെ!
ആശംസകളോടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ